ഇതിനിടയില്‍ പുഴയില്‍ ചാടിയ യുവാവിന്റെ സുഹൃത്ത് ലഹരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുഴയിലേക്ക് ചാടി. ഇയാളെ പിന്നീട് നാട്ടുകാര്‍ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയില്‍ വീണ്ടും ആത്മഹത്യാ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി വലിയവീട്ടില്‍ വേണു മകന്‍ ഹരികൃഷ്ണന്‍ (20) എന്ന യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹരികൃഷ്ണനായുള്ള തെരച്ചി തുടരുകയാണ്. സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം നല്‍കിയാണ് ഇയാള്‍ കരുവന്നൂര്‍ വലിയ പാലത്തിന് മുകളില്‍നിന്നും പുഴയിലേക്ക് ചാടിയത്. 

കനത്ത മഴയില്‍ കരുവന്നൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും ഉണ്ട്. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിയിരുന്നു. ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സ്‌കൂബാടീം അടക്കമെത്തി ഇന്നലെ രാവിലെ വീണ്ടും തെരച്ചില്‍ തുടര്‍ന്നു. എന്നാൽ ഇതുവരെയും ഹരികൃഷ്ണനെ കണ്ടെത്താവായില്ല.

ഇതിനിടയില്‍ പുഴയില്‍ ചാടിയ യുവാവിന്റെ സുഹൃത്ത് ലഹരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുഴയിലേക്ക് ചാടി. ഇയാളെ പിന്നീട് നാട്ടുകാര്‍ അനുനയിപ്പിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. കരുവന്നൂര്‍ വലിയ പാലത്തില്‍നിന്ന് ചാടി ആത്മഹത്യാ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്തിയത് എട്ടോളം പേരാണ്.

അതേസമയം കരുവന്നൂര്‍ പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിങ് പ്രവൃത്തികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയും ഇരിങ്ങാലക്കുട എം.എല്‍.എയുമായ ഡോ. ആര്‍. ബിന്ദു പറഞ്ഞു. പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കെ.എസ്.ടി.പി. ഉദ്യോഗസ്ഥര്‍ക്ക് നല്കിയെന്നും മന്ത്രി അറിയിച്ചു. കരുവന്നൂര്‍ പാലത്തിനെ ആത്മഹത്യാമുനമ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആത്മഹത്യകള്‍ കൂടിവരുന്നതില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ ഗൗരവത്തോടെ കാണുകയാണ്. അവ പ്രത്യേകം പരിഗണിച്ചാണ് അടിയന്തരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read More : 18 വയസാകുമ്പോൾ കല്യാണം കഴിക്കാം, 14 കാരിയെ വശീകരിച്ച് പീഡിപ്പിച്ചു; 32 കാരന് 60 വർഷം ജയിൽ, 4.5 ലക്ഷം പിഴയും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)