ദൗത്യ സംഘത്തില്‍ നോര്‍ത്ത്, സൗത്ത് വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട്  ആര്‍.അര്‍.ടി വിഭാഗത്തിലെ രണ്ടായിരത്തോളം ജീവനക്കാര്‍ ഉൾപ്പെടുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കൽപ്പറ്റ: ജനവാസ കേന്ദ്രത്തിലിറങ്ങി ഒരാളെ കൊന്ന 'ബേലൂര്‍ മഖ്‌ന'യെന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം വിപുലമാക്കി. 200 അംഗ ദൗത്യസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. തിങ്കളാഴ്ച അതിരാവിലെ തന്നെ ആനയെ പിടി കൂടാനുള്ള ദൗത്യം തുടങ്ങി. കാട്ടാനയുടെ ലൊക്ഷേഷന്‍ തിരിച്ചറിഞ്ഞത് പ്രകാരം ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുകയാണ്. 

മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ സന്നാഹങ്ങള്‍ സജ്ജമായി. ഈ ദൗത്യത്തില്‍ നാല് കുങ്കിയായനകളെയും ഉപയോഗിക്കുന്നുണ്ട്. ഏകദേശം നൂറ് മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം ലഭിച്ചിരുന്നു. ദൗത്യ സംഘത്തില്‍ നോര്‍ത്ത്, സൗത്ത് വയനാട് വന്യജീവി സങ്കേതം, നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് മണ്ണാര്‍ക്കാട്,കോഴിക്കോട് ആര്‍.അര്‍.ടി വിഭാഗത്തിലെ ഇരുനൂറോളം ജീവനക്കാര്‍ ഉൾപ്പെടുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ആനയെ മയക്കുവെടി വെക്കാന്‍ ദൗത്യ സംഘം സജ്ജമാണ്.

ആന നിലയുറപ്പിച്ച വനപ്രദേശത്തെ കുറ്റിക്കാടുകൾ കാരണമാണ് മയക്കുവെടിക്കാനുള്ള ദൗത്യം വൈകുന്നത്. ഭൂപ്രകൃതി ശരിയായി മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ വനപ്രദേശത്തിന്റെ വലിയൊരു ഭാഗമാകെ കൊങ്ങിണിക്കാടുകൾ ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുകയാണ് ഇവിടെ. ഇതുകാരണം താരതമ്യേനെ ഉയരക്കുറവുളള മോഴയാന നിലയുറപ്പിച്ചിരിക്കുന്നത് എവിടെയെന്ന് കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് വനപാലക സംഘം നൽകുന്ന സൂചന. 

ഇന്നലെ കുങ്കിയാനകൾക്ക് പുറത്തിരുന്ന് മയക്കു വെടിവെക്കാനായിരുന്നു ദൗത്യ സംഘത്തിന്റെ തീരുമാനം എന്നാൽ ഇന്ന് ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. കുറ്റിക്കാടുകൾ തന്നെയാണ് ദൗത്യം പൂർത്തിയാക്കാനുള്ള പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. മരത്തിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടത്തിൽ തമ്പടിച്ച് ആനയെ ഈ പ്രദേശത്തേക്ക് എത്തിച്ച് വെടിവെക്കാൻ ആണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...