നാട്ടുകാരും പൊലീസും കൈകോർത്തതോടെ മുളന്തുരുത്തിയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്
കൊച്ചി: നാട്ടുകാരും പൊലീസും കൈകോർത്തതോടെ മുളന്തുരുത്തിയിൽ പിടികൂടിയത് 20 കിലോ കഞ്ചാവ്. സംഭവത്തിൽ വെസ്റ്റ് ബംഗാൾ ബംനാബാദ് സ്വദേശികളായ നൂർ ഇസ്ലാം (19), റബുയിൽ ഷേഖ് (22) എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് പിടികൂടിയത്. ചെറുകര ഭാഗത്ത് ഇലക്ഷനോട് അനുബന്ധിച്ച് സ്റ്റാറ്റ്യൂട്ടറി സർവൈലൻസ് ടീം-5 ചെക്കിങ് നടത്തുന്നതിന് അടുത്തായി സംശയകരമായ സാഹചര്യത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് വലിയ ബാഗുകൾ ശ്രദ്ധയിൽപ്പെട്ടു.

ഈ വിവിരം ബോർഡർ ചെക്കിങ് ഡ്യൂട്ടി ഉദ്യോഗസ്ഥൻ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബാഗിൽ കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കഞ്ചാവ് ബാഗുകൾ സൂക്ഷിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.പ്രതികൾ പരിസരത്ത് ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന് തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചു. പ്രദേശവാസികളും പ്രതികളെ കണ്ടെത്താൻ പോലീസിനൊപ്പം ചേർന്നു.
അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇലക്ഷനോട് അനുബന്ധിച്ച് പരിശോധന കർശനമായതിനെ തുടർന്ന് കഞ്ചാവ് ഒളിപ്പിച്ച് വെച്ചതാണെന്ന് പിടിയിലായവർ സമ്മതിച്ചു. ബംഗാളിൽ നിന്നും ട്രെയിൻ വഴി കടത്തി മുളന്തുരുത്തി ഭാഗങ്ങളിൽ വില്പന നടത്തുന്നതിനായിട്ടാണ് പ്രതികൾ കഞ്ചാവ് കടത്തി കൊണ്ട് വന്നത്. പിടികൂടിയ കഞ്ചാവിന് 2 ലക്ഷം രൂപ വില വരും.



