2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വഴിയില്‍ തടഞ്ഞ് ലൈംഗികാതിക്രമ ശ്രമം നടത്തുകയും കുട്ടി എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ ശിക്ഷിച്ച് കോടതി. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടന്‍(23) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ആറ് വര്‍ഷവും ഒരു മാസവും തടവും 12000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ളതാണ് വിധി.

2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വഴിയില്‍ തടഞ്ഞ് ലൈംഗികാതിക്രമ ശ്രമം നടത്തുകയും കുട്ടി എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു. അന്നത്തെ കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അനൂപ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജു തോമസ് അന്വേഷണ സഹായി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.