കാപ്പ നിയമപ്രകാരം നാടുകടത്തിയ ക്രിമിനൽ കേസ് പ്രതി നോർബർട്ട് പി.ആർ. എന്ന ചക്കാമാടം ലൈജുവിനെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ആറ് മാസത്തെ വിലക്ക് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ചതിനാണ് നടപടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസൻ്റിന്റെ മകൻ നോർബർട്ട് പി.ആർ. (36 - ചക്കാമാടം ലൈജു) ആണ് പിടിയിലായത്.

നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾക്കെതിരെ കാപ്പ നിയമം വകുപ്പ് 15(1)(a) പ്രകാരം ഓഗസ്റ്റ് 11-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം കൈപ്പറ്റുന്ന തീയതി മുതൽ ആറ് മാസക്കാലത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഇയാൾക്ക് വിലക്കുണ്ടായിരുന്നു.

എന്നാൽ വിലക്ക് നിലനിൽക്കെ, ഓഗസ്റ്റ് 14-ന് പുലർച്ചെ 03.20 ഓടെ ഇയാളെ ജ്യൂ ടൗൺ റോഡിലുള്ള അക്ഷയ സെന്ററിന് സമീപം കണ്ടെത്തി. തുടർന്ന് മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജയപ്രസാദ് പി.സി, സി.പി.ഒമാരായ മഹേശൻ, ശരത്ത്മോൻ എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.