Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു, പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്‍സുഹൃത്തും അറസ്റ്റിൽ

സൂര്യ ഒപ്പം ജോലി ചെയ്യുന്ന 23 കാരിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു

23 year old woman misled reached kovalam spiked her drink and video taken man and girl friend arrested SSM
Author
First Published Dec 21, 2023, 11:03 PM IST

തിരുവനന്തപുരം: എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ യുവാവിനെയും ദൃശ്യം പകര്‍ത്തിയ പെൺ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന  ശരത് (28),  നീലഗിരി ഗൂഡല്ലൂർ സ്വദേശിയായ സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയും പീഡിപ്പിക്കപ്പെട്ട യുവതിയും ഒരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 

ഡിസംബര്‍ 17 നാണ് സംഭവം നടന്നത്. സൂര്യ ഒപ്പം ജോലി ചെയ്യുന്ന 23 കാരിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന്  17 ന് വൈകീട്ട് കോവളത്തെ സ്വകാര്യ ഹോട്ടലിൽ റൂമെടുത്തു. അപ്പോഴേക്കും സൂര്യയുടെ സുഹൃത്ത് ശരത്ത് അവിടെയെത്തി. ശരത്ത് വാങ്ങിക്കൊണ്ടുവന്ന മദ്യം പെപ്സിയിലും ഫ്രൂട്ടിയിലും കലക്കി നിർബന്ധിച്ച് യുവതിയെ കുടിപ്പിച്ചു. അർദ്ധ ബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിക്കുകയും  സൂര്യ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

അടുത്ത ദിവസം എറണാകുളത്ത് എത്തിയതിനു ശേഷം യുവതി ആശുപത്രിയിൽ അഡ്മിറ്റ് ആയി. ബന്ധുക്കളെ വിവരമറിയിച്ച് ഇടത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയാണ് ശരത്. മണ്ണാർക്കാട് അളനല്ലൂർ ഇടത്തനാട്ടുകരയിലാണ് ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ താമസിക്കുന്നത്. ഡിസിപി നിഥിൻ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ മാരായ അനീഷ് കുമാർ, മുനീർ, അനിൽകുമാർ, സി പി ഒ മാരായ ശ്യാം, സെൽവദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios