രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. വള്ളക്കടവ് സ്വദേശിയും ഇപ്പോൾ പൊഴിയൂരിൽ താമസിക്കുന്നതുമായ സജാദിനെയാണ് (23)വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയതനുസരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാൾ ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിക്ക് സമാന കേസുണ്ടെന്നും വള്ളക്കടവിൽ താമസിക്കെ നാട്ടുകാർ വാഹനം അടിച്ചുതകർത്ത സംഭവമുണ്ടായപ്പോഴാണ് ഇയാൾ പൊഴിയൂരിലേക്ക് താമസം മാറിയത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.