25 വർഷം ഇതര സംസ്ഥാനങ്ങളിൽ പല പേരുകളിൽ; ഒടുവിൽ പിടികിട്ടാപുള്ളി കേരളാ പൊലീസിന്റെ പിടിയിൽ
മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ട ഇയാൾ വ്യത്യസ്ത പേരുകളിലായി തമിഴ്‌നാട്, കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
മലപ്പുറം: 25 വർഷം ഇതര സംസ്ഥാനങ്ങളിൽ പല പേരുകളിൽ ജീവിച്ച് പോന്നിരുന്ന പിടികിട്ടാപ്പുള്ളി ഒടുവിൽ മലപ്പുറം (Malappuram) പൊലീസിന്റെ (Kerala Police) പിടിയിലായി. അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുർ റശീദി(55)നെയാണ് തമിഴ്‌നാട്ടിലെ (Tamil Nadu) ഉക്കടയിൽ വെച്ച് പിടികൂടിയത്. മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ട ഇയാൾ വ്യത്യസ്ത പേരുകളിലായി തമിഴ്‌നാട്, കർണാടക, സംസ്ഥാനങ്ങളിൽ വിവിധ സ്ഥലങ്ങളിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
പ്രതിക്ക് മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി 15 കേസുകൾ നിലവിലുണ്ട്. ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്ത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസും അംഗങ്ങളായ എസ് ഐ എം ഗിരീഷ്, പി സഞ്ജീവ്, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ പി ഹമീദലി, ജസീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.