വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ് എന്നിവർ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവർ ജൂൺ 28-ന് വൈകിട്ട് 3 മണിയോടെയാണ് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ജൂൺ 29-ന് പുലർച്ചെ തിരികെ എത്തേണ്ടിയിരുന്നു. എത്താതിരുന്നതിനെ തുടർന്ന് കോസ്റ്റൽ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം തിരച്ചിൽ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു. കോസ്റ്റ് ഗാർഡും സമാന്തരമായി തെരച്ചിൽ നടത്തി. കടലിന്റെ ഒഴുക്ക് തെക്കൻ ദിശയിലായതിനാൽ തമിഴ്നാട്ടിലെ കുളച്ചൽ, കന്യാകുമാരി, തേങ്ങാപ്പട്ടണം മേഖലകളിലേക്കും വിവരം കൈമാറി അവിടെയും തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ മുതൽ മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും വ്യാപക തെരച്ചിൽ ആരംഭിച്ച ശേഷമാണ് മൂന്ന് പേരെയും സുരക്ഷിതരായി കണ്ടെത്താനായത്.