മിസിസ് കേരള റണ്ണറപ്പായ ഹർഷ സണ്ണി 11 കോടിയുടെ കഞ്ചാവുമായി ബാങ്കോക്കിൽ നിന്ന് മുംബൈയിൽ എത്തിയപ്പോൾ അറസ്റ്റിലായി. താൻ നിരപരാധിയാണെന്നും മറ്റൊരാൾ തന്ന ബാഗാണിതെന്നും ഹർഷ വാദിക്കുമ്പോൾ, ലഹരിസംഘത്തിലെ പ്രധാന കണ്ണിയാണോയെന്ന് മുംബൈ പോലീസ് അന്വേഷിക്കുകയാണ്.
മുംബൈ: ബാങ്കോക്കിൽ നിന്ന് കഞ്ചാവ് കടത്തിയതിന് മിസിസ് കേരള റണ്ണറപ്പ് ഹർഷ സണ്ണി കഴിഞ്ഞ ദിവസമാണ് മുംബൈയിൽ പിടിയിലായത്. ഹർഷക്ക് ആരാണ് 11 കോടിയുടെ കഞ്ചാവ് കൊടുത്തത്. ഇന്ത്യയിലെത്തുന്പോൾ ആർക്ക് കൈമാറായിരുന്നു ധാരണ. ഇതിന് ഉത്തരം തേടുകയാണ് മുംബൈയിലെ അന്വേഷണ സംഘം. അതേ സമയം താൻ നിരപരാധിയാണെന്നും കഞ്ചാവ് സൂക്ഷിച്ച ബാഗ് മറ്റൊരാൾ തന്നത് ആണെന്നുമാണ് ഹർഷ ആവർത്തിക്കുന്നത്.
2025ലെ മിസിസ് കേരള റണ്ണർ അപ്പായ 28കാരി യുവ മോഡലാണ്. പ്രശസ്തയായ വയനാട് സ്വദേശിനി. ഇൻസ്റ്റഗ്രാമിൽ 10000ലധികം ഫോളോവേഴ്സുണ്ടായിരുന്ന ഹർഷ സണ്ണി മുംബൈയിൽ ജയിലിലായിട്ട് നാല് ദിവസം പിന്നിട്ടിരിക്കുന്നു. 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ബാങ്കോക്കിൽ നിന്ന് വന്നിറങ്ങിയപ്പോൾ ഹർഷ മുംബൈയിൽ പിടിയിലാവുകയായിരുന്നു. 11 കോടി രൂപ വിലമതിക്കുന്ന ഹരിയാണ് ഹർഷയുടെ ബാഗിലുണ്ടായിരുന്നത്.
ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഈ മലയാളി മോഡൽ എന്നാണ് മുംബൈയിലെ അന്വേഷണ സംഘത്തിന്‍റെ സംശയം. ഇത്ര വലിയ അളവിൽ ഹൈഡ്രോപോണിക് കഞ്ചാവ് എവിടെ നിന്ന് കിട്ടിയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. ലഹരി കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും ബാങ്കോക്കിൽ വച്ച് പരിചയപ്പെട്ട ഒരാൾ, ഒരു ബാഗ് തന്നെന്നും മുംബൈയിൽ എത്തിക്കണമെന്നും പറഞ്ഞെന്നാണ് ഹർഷ അവകാശപ്പെടുന്നത്. ഹർഷയുടെ വാദം അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ഹർഷയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.


