നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29)  പൊലീസ് അറസ്റ്റ് ചെയ്തു.  മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്.  മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്.  

ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജുമൈലത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചാതായാണ് പൊലീസ് പറയുന്നത്. യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറൻസിക് സംഘവും തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്ത ഭാഗത്ത് നിന്നും കുട്ടിയെ പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More :  ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല, കാർ തടഞ്ഞ് യുവാവിന് മർദ്ദനം, സ്വർണ്ണം കവർന്ന് മുങ്ങി; 4 പേരെ പൊക്കി പൊലീസ്