2019 മെയ് മാസത്തിൽ നടന്ന സംഭവത്തിൽ കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

കല്‍പ്പറ്റ: യുവാവിനെ കത്തികൊണ്ട് വയറിന് കുത്തി പരിക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവിനെ കോടതി ഏഴുവര്‍ഷം തടവിനും അമ്പതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. മുള്ളന്‍ക്കൊല്ലി ഇടമല മിച്ച ഭൂമി ഉന്നതിയില്‍ താമസിക്കുന്ന 37 കാരനായ വിനോദിനെയാണ് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ വി മൃദുല ശിക്ഷിച്ചത്.

2019 മെയ് മാസം 24 ന് രാത്രി കല്‍പ്പറ്റ ഫ്രണ്ട്‌സ് നഗര്‍ ഉന്നതിയിലായിരുന്നു ആക്രമണം ഉണ്ടായത്. പനമരം ഏച്ചോം വാടോത്ത് ഉന്നതിയിലെ വിജീഷി (24) നെയാണ് പ്രതി ആക്രമിച്ചു പരിക്കേല്‍പ്പിക്കത്. അന്നത്തെ കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജി.പി സജുകുമാര്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും പിന്നീട് ഇപ്പോഴത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം.എം അബ്ദുള്‍ കരീം ഒളിവിലായിരുന്ന പ്രതിയെ പിടികൂടി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 13 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് അഭിലാഷ് ജോസഫ് ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മണ്ണാർക്കാട് പൂട്ടി കിടന്ന ഗോഡൗണിൽ നിന്ന് ഒരു കോടി രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷിനറികളും പിടികൂടി എന്നതാണ്. വക്കാടപുറം കരുവാരക്കാട് പൂട്ടി കിടന്ന ഗോഡൗണിലാണ് മണ്ണാര്‍ക്കാട് പൊലീസ് പരിശോധന നടത്തിയത്. കരുവാരക്കാട് തുമ്പക്കണ്ണി റോഡിൽ ഒഴിഞ്ഞ റബ്ബർ തോട്ടത്തിലെ അകത്തേക്ക് പൂട്ടി കിടന്ന ഗോഡൗണിൽ നിന്നും 67,500 പായ്ക്കറ്റ് ഹാൻസും ഒരു ലക്ഷത്തിലധികം വിമൽ പായ്ക്കറ്റുകളും 2548 തമ്പാക്ക് എന്നിവയും ഹാൻസും വിമലും നിർമ്മിക്കുന്ന മെഷിനറികളും ചാക്കുകളിലാക്കി പായ്ക്ക് ചെയ്യുന്ന മെഷീനും 700 കിലോ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ പ്രകാശ് (31), ഘനശ്യാം (39) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ ഗോഡൗണിലെ ജോലിക്കാരാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു കൊടിയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത് എന്ന് മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. മണ്ണാർക്കാട് സി ഐ രാജേഷ്, പ്രൊബേഷണൽ എസ് ഐ സുനിൽ, എ എസ് ഐമാരായ ശ്യാംകുമാർ, സീന, എസ്‍ സി പി ഒമാരായ അഷ്‌റഫ്‌, വിനോദ്, മുബാറഖലി, സി പി ഒമാരായ റംഷാദ്, കൃഷ്ണകുമാരൻ, ഹേമന്ദ്, സ്പെഷ്യൽ ബ്രാഞ്ച് സഹദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.