പൊലീസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എംഡിഎംഎ ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ 4098. 46 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പാക്കറ്റ് എന്നിവ പിടികൂടി.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലീസ്, എക്‌സൈസ്, ഇന്‍കം ടാക്സ്, സെന്‍ട്രല്‍ ഗുഡ്ഡ് ആന്‍ഡ് സര്‍വിസസ് ടാക്‌സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്‌ലൈയിങ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്. പൊലീസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എം.ഡി.എം.എ. ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ 4098. 46 ഗ്രാം മയക്കുമരുന്ന്. 4383 ഹാന്‍സ് പാക്കറ്റ്, 30 ഐ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങളും 15 ബോക്‌സുകള്‍, ഇലക്ട്രോണിക് അല്ലാത്ത 40 ഡിറ്റണേറ്ററുകള്‍, 49 ജലാറ്റിന്‍ സ്റ്റിക്കുകള്‍. ഒരു നാടന്‍ തോക്ക്, ആറ് വെടിയുണ്ടകള്‍ എന്നിവ പിടികൂടി. ആകെ 81.43172 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഇന്‍കം ടാക്സ് ടീം 87. 448 ലക്ഷം രൂപ പിടിച്ചെടുത്തു. എക് സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.691 ലക്ഷം രൂപയും 775. 77 ലിറ്റര്‍ മദ്യവും കഞ്ചാവും എം.ഡി.എം.എയും മെത്താഫെറ്റാമിനുമടക്കം 8952.053 കി. ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നാല് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ആകെ 78.65 ലക്ഷം രൂപ യുടെ വസ്തുക്കളാണ് പിടിച്ചത്. സി.ജി.എസ്.ടി പരിശോധനയില്‍ രണ്ട് ഡ്രോണുകള്‍ പിടികൂടി. ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1.65 കോടി രൂപ വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്.എസ്.ടി നടത്തിയ പരിശോധനയില്‍ 8.45 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം