പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെയും ഒരു രേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു.

തൃശൂര്‍: ഒമ്പതു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 44കാരന് 10 വര്‍ഷം തടവിനും 50,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചാലക്കുടി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ കോടശേരി സ്വദേശി സുകുമാരനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 17 സാക്ഷികളേയും 18 രേഖകളും പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെയും ഒരു രേഖയും തെളിവുകളായി ഹാജരാക്കിയിരുന്നു.

ചാലക്കുടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി.കെ. അരുണ്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസില്‍ തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി.ആര്‍. ഉഷ, സന്ധ്യാദേവി പി.എം. എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്‌സണ്‍ ഓഫീസറുമായ ടി.ആര്‍. രജനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം