വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം എന്നാണ് ചട്ടം.

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെന്റെ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തും. സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം എന്നാണ് ചട്ടം. ഈ സമയം അവസാനിച്ച് കഴിഞ്ഞ ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. വരണാധികാരിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിൽ നിന്നുള്ള എൻജിനീയർമാരാണ് കമ്മീഷനിങ് പ്രക്രിയ പൂർത്തീകരിച്ചത്. 263 പോളിംഗ് ബൂത്തുകളിലേക്ക് റിസേർവ് ഉൾപ്പെടെയുള്ള മെഷീനുകൾ ഉപ തെരഞ്ഞെടുപ്പിനായി സജ്ജമാക്കി.