അമ്പലവയലിലെ വാഹനപകടത്തിൽ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നു വിദ്യാര്‍ഥി മരിച്ചു.

സുല്‍ത്താന്‍ബത്തേരി: കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നു വിദ്യാര്‍ഥി മരിച്ചു. മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്.
ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം മാനന്തവാടിയിൽ ഓടിക്കൊണ്ടിരിക്കെ വാഹനത്തില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ ആളപായം ഒഴിവായത് തലനാരിഴക്ക്. മാനന്തവാടിക്കടുത്ത എടവകയിലാണ് ഓടിക്കൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചത്. എടവക അമ്പലവയല്‍ ജംഗ്ഷന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. വാഹന ഉടമ എടവക രണ്ടേനാല്‍ മന്ദംകണ്ടി യാസിന്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടിയതിനാലാണ് അപകടം ഒഴിവായത്.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മാനന്തവാടി അഗ്‌നിരക്ഷ യൂണിറ്റംഗങ്ങളാണ് തീ അണച്ചത്. കാറിന്റെ ഇന്റീരിയറും പുറകിലെ സീറ്റുകളും കത്തി നശിച്ചു. എഞ്ചിനിലേക്കും തീപടര്‍ന്നിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യട്ടാണെന്നാണ് പ്രാഥമിക നിഗമനം. സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ റെസ്‌ക്യ ഓഫീസര്‍മാരായ പി കെ അനീഷ്, കെ സുധീഷ്, വി ആര്‍ മധു, ആര്‍ സി ലെജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം