School boy Hero : ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു.വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. 

ശ്രീമൂലനഗരം : സ്കൂള്‍ ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ ഇടപെടല്‍. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ ആദിത്യന്‍ രാജേഷിന്‍റെ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്നും ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്. ഡ്രൈവര്‍ ഇല്ലാത്ത ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവുട്ടി ബസ് നിര്‍ത്തുകയായിരുന്ന ആദിത്യന്‍ ചെയ്തത്. സ്കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം.

ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു.വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ഈ സമയം ബസില്‍ എത്തിയിരുന്നില്ല. ഈ സമയത്ത് ഗിയര്‍ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങിതുടങ്ങി. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഭയന്ന് കരയാന്‍ തുടങ്ങി. ഇതിനിടെയാണ് ആദിത്യന്‍റെ ഇടപെടല്‍.

ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറിയ ആദ്യത്യന്‍ ബ്രേക്ക് ചവുട്ടി വണ്ടി നിര്‍ത്തി. ആദിത്യന്‍റെ അമ്മവന്‍ ടോറസ് ലോറി എടുക്കുന്നതാണ്. അതിനാല്‍ തന്നെ ലോറിയില്‍ ഇടയ്ക്ക് കയറുന്ന ആദ്യത്യന് ഡ്രൈവിംഗ് സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.

ബൈക്ക് കുഴിയില്‍ വീണ് യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷം

ഉത്സവത്തിന് പോയ യുവാവിനെ 22 മണിക്കൂറിന് ശേഷം കണ്ടെത്തിയത് ബെക്ക് അപകടത്തില്‍ കുഴിയില്‍ മരിച്ച നിലയില്‍. മുള്ളേരിയ പെരിയഡുക്കയിലെ കെ വിജേഷിനെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട തിരിച്ചലിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത് വയസായിരുന്നു. കാഞ്ഞാങ്ങാട് ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയായിരുന്നു. ചട്ടഞ്ചാല്‍ കളനാട് റോഡിലെ കുളിക്കുന്നിലാണ് സംഭവം നടന്നത്. തൃക്കണ്ണാട്ട് ആറാട്ട് ഉത്സവത്തിന് പോയി ഞായറാഴ്ച അര്‍ധരാത്രി വിജേഷും കൂട്ടുകാരും വേറെ വേറെ ബൈക്കുകളിലാണ് മടങ്ങിയത്. കൂട്ടുകാര്‍ വീട്ടിലെത്തി വിജേഷിനെ വിളിച്ച് നോക്കിയപ്പോള്‍ ഫോണ്‍ അടിക്കുന്നുണ്ടെങ്കിലും എടുത്തില്ല. 

തിങ്കളാഴ്ച രാവിലെ വരെ വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ വിജേഷ് ഉപയോഗിച്ച ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെരുന്പള പരിധിയിലാണെന്ന് കണ്ടു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഈ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കാര്യമായ സൂചനകള്‍ ഒന്നും ലഭിച്ചില്ല. രാത്രിയോടെ മൊബൈല്‍ ലോക്കേഷന്‍ കുളികുന്നില്‍ കാണിച്ചു. 

ഇവിടെ കോളിയടുക്കം ഭാഗത്തേക്കുള്ള റോഡിലെ കുഴിയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ കുഴിയില്‍ വീണിരുന്നു. ഇതിന്‍റെ സൂചന നാട്ടുകാരില്‍ നിന്നും ലഭിച്ച പൊലീസ് തിരച്ചില്‍ നടത്തുകയും തിങ്കളാഴ്ച രാത്രി 11 മണിയോടെ മൃതദേഹം കുഴിയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ തട്ടി കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവിയില്‍ അപകട ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്ന് മേല്‍പ്പറന്പ് പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 

ഹെല്‍മറ്റ് ധരിച്ച നിലയിലാണ് വിജേഷിന്‍റെ മൃതദേഹം കാണപ്പെട്ടത്. ഹെല്‍മെറ്റിന് മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. വീഴ്ചയില്‍ പറ്റിയ പരിക്കുകളാണ് മരണകാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. നേരത്തെ അപകടമേഖലയായതിനാല്‍ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു. റോഡില്‍ നിന്നും കുഴികാണാത്താതാണ് മൃതദേഹം കണ്ടെത്താന്‍ സമയം എടുത്തത്.

പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനിൽ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടിന്റെ പിന്നിൽ ഫോൺ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്‍റെ തലയിൽ സിമന്‍റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. 

ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈൽ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാൻ ക്ഷേത്രത്തിലേക്ക് പോയി. 

തിരികെ എത്തിയപ്പോഴാണ് കുട്ടികൾ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടർന്നാണ്‌ സംഭവം പുറത്ത് അറിയുന്നത്. ഗൾഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോൾ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.