40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു.

മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. 

സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും രക്ഷിച്ചത്. റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ സി കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും മകളെയും ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


17കാരിയെ തട്ടിക്കൊണ്ടു പോയി; ട്യൂഷന്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ടു പോയ ട്യൂഷന്‍ അധ്യാപികയെ പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം സ്വദേശിനിയായ 22കാരിയാണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഉത്താശ ചെയ്ത ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയായ 24കാരനെയും പൊലീസ് പിടികൂടി.

മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന 17കാരിയേയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയത് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മുന്‍ ട്യൂഷന്‍ ടീച്ചര്‍ ആണ് പിടിയിലായ യുവതി. യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട് എന്ന് പറയുന്നു. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസ്സുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിക്ക് 18 വയസ്സായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തല്‍ക്കാലം രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.


വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ ഇനി കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിൽ അഗളി പൊലീസ്


ഏഷ്യാനെറ്റ് ന്യൂസ് ലെെവ് കാണാം...

YouTube video player