സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ചെയ്തു.

തൃശൂര്‍: പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച 64 കാരനായ വയോധികനെ കുന്നംകുളം പോക്‌സോ കോടതി 14 വര്‍ഷം കഠിന തടവിനും 55,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. കാട്ടകാമ്പാല്‍ ചിറക്കല്‍ പയ്യുവളപ്പില്‍ ഉമ്മറിനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 

2024ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ക്ക് തുടക്കം. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ബൈക്കില്‍ വന്ന് ശല്യം ചെയ്യുകയും കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പെണ്‍കുട്ടിയെ പ്രതി ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളടക്കം പെണ്‍കുട്ടിയെ കളിയാക്കുന്ന അവസ്ഥവരെയുണ്ടായി. 

സ്ഥിരമായി ലൈംഗികാതിക്രമം നടത്തി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയായ ഉമ്മറിനെ കുന്നംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐ. സൗദാമിനി എടുത്ത മൊഴി പ്രകാരം ഇന്‍സ്‌പെക്ടര്‍ ടി.കെ. പോളി രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. അനൂപാണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. പ്രോസിക്യൂഷന്‍ സഹായത്തിനായി ഗ്രെയ്ഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിനിമോളും ഹാജരായി.

YouTube video player