ഉംറക്ക് പോകാൻ അറബിയിൽ നിന്ന് സഹായം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 50കാരിയുടെ മൂന്നേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിൽ വെച്ച് ആഭരണങ്ങൾ ബാഗിൽ വെപ്പിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു.

മലപ്പുറം: അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 50കാരിയില്‍ നിന്നും മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഊര്‍ങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലില്‍ അസൈനാരെയാണ് (66) അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സഹായിക്കുമെന്നും മഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ അറബിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂട്ടിക്കൊണ്ടുവന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ കൈയിലുള്ള ആഭരണങ്ങള്‍ കണ്ടാല്‍ അറബി സഹായിക്കില്ലെന്നും ഇവ ബാഗില്‍ വെക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങള്‍ ബാഗില്‍ വെപ്പിച്ചു. ശേഷം പരാതിക്കാരിയോട് പാഴ്സല്‍ വാങ്ങാന്‍ ആവശ്യപ്പെട്ട ശേഷം പ്രതി ഹോട്ടലില്‍ നിന്ന് കടന്നു കളയുകയുമായിരുന്നു. സ്ത്രീയുടെ ബാഗില്‍നിന്ന് വള, മാല, മോതിരം എന്നിവയാണ് നഷ്ടമായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ സമാനമായ പത്തിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശിയായ 50കാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.