പാലക്കാട് വാളയാറിൽ ഏഴു വയസുകാരനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സ്കൂൾ വാനിൽ വെച്ച് മകളെ തള്ളിയിട്ടെന്ന് ആരോപിച്ച് അയൽവാസിയായ ഉണ്ണിക്കൃഷ്ണൻ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തു. 

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. വാളയാർ കിഴക്കേ അട്ടപ്പള്ളത്ത് സുധീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ അമൽ നന്ദിനാണ് പരുക്കേറ്റത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസി കൂടിയായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണിക്കൃഷ്ണനെതിരെ (38) വാളയാർ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വൈകിട്ടോടെ സ്‌കൂൾ വിട്ടു മടങ്ങും വഴിയാണു സംഭവം. ഒരുമിച്ചിരുന്നു സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ അമൽനന്ദ് ആരോടും മിണ്ടാതെ മുറിയിലേക്കു കടന്നുപോയെന്നും അസ്വസ്‌തനായിരുന്നെന്നും രക്ഷിതാക്കൾ പറയുന്നു. രാത്രി ഏഴോടെ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവും സമീപവാസിയുമായ ഉണ്ണിക്കൃഷ്ണനും ആക്രോശിച്ച് വീടിനുള്ളിലേക്ക് കയറി വന്നെന്നും കാര്യങ്ങൾ ചോദിച്ചറിയും മുൻപേ അമൽനന്ദിനെ അരികിലേക്ക് വിളിച്ച് മുഖത്ത് അടിച്ചെന്നുമാണ് രക്ഷിതാക്കൾ വാളയാർ പൊലീസിൽ നൽകിയ പരാതി. കുട്ടികൾക്കു നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ വാളയാർ പൊലീസ് കേസെടുത്തത്.