4 വയസുകാരിയെ ഉപദ്രവിക്കുന്നത് കണ്ടത് കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രതിക്കനുകൂലമായി കുട്ടിയുടെ മൊഴി, ഒടുവിൽ പ്രതിക്ക് 7 വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: പീഡിപ്പിക്കപ്പെട്ട നാല് വയസുകാരി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിട്ടും പോക്സോ കേസിൽ പ്രതിക്ക് ശിക്ഷ. ഏഴ് വർഷം കഠിന തടവിനാണ് പ്രതിയായ മുരളിധരൻ (65)നെ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. ഇരുപത്തി അയ്യായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണം. കുട്ടിയുടെ അമ്മയും പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു.
2021 ജൂലൈ 21 രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് അറിഞ്ഞ കുട്ടിയുടെ അമ്മ കുട്ടിയെ പ്രതിയുടെ വീട്ടിൽ ആക്കിയിട്ടാണ് സ്റ്റേഷനിലേക്ക് പോയത്. അവസരം കിട്ടിയ പ്രതി കുട്ടിയെ നെഞ്ചിൽ കിടത്തി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പര്‍ശിക്കുകയായിരുന്നു.
വീടിന്റെ കതക് തുറന്ന് കിടന്നതിനാൽ മുന്നിൽ നിന്ന കുടുംബശ്രീ സ്ത്രീകൾ ഇത് കണ്ടു. അവർ ബഹളം വെച്ച് കുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചു. ഉടനെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പീഡനത്തെ സംബന്ധിച്ച് കുട്ടിയും അമ്മയും മറ്റ് ദൃക്സാക്ഷികളും പൊലീസിന് കൃത്യമായി മൊഴി നൽകി. കോടതിയിൽ വിചാരണ സമയത്ത് അമ്മയുടെ നിർബന്ധത്തെ തുടർന്ന് കുട്ടി ആദ്യം പ്രതി തന്നെ ഒന്നും ചെയ്തില്ലെന്നാണ് മൊഴി നൽകിയത്.
എന്നാൽ പ്രോസിക്യൂഷൻ കോടതി അനുവാദത്തോടെ കുട്ടിയെ ക്രോസ് വിസ്താരം പോലെ ചോദ്യം ചെയ്തപ്പോൾ, പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി കൃത്യമായി കോടതിയിൽ പറഞ്ഞു. അതേസമയം, കുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറു മാറി. പ്രതി അങ്ങനെ ചെയ്യുന്ന ആളല്ലെന്നായിരുന്നു അമ്മയുടെ മൊഴി. ദൃക്സാക്ഷികളായ കുടുംബശ്രീ പ്രവർത്തകർ പീഡനം കണ്ടതായി മൊഴി നൽകി. കുട്ടി പല തവണ മൊഴി മാറ്റിയതിനാൽ വിശ്വാസയോഗ്യമല്ലായെന്ന പ്രതിഭാഗം വാദം കോടതി പരിഗണിച്ചില്ല.
അധ്യാപകരായാൽ ഇങ്ങനെ വേണം; സീത ഒരുമ്പെട്ടിറങ്ങി, യാചിച്ചു നടന്നിരുന്ന 40 കുഞ്ഞുങ്ങള്‍ സ്കൂളിലെത്തി
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മ്മാരായ ആർഎസ് വിജയ് മോഹൻ, ജെകെനഅജിത്ത് പ്രസാദ്, അഡ്വ. ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് സിഐ ജെ രാകേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ പതിനാറ് സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തി അഞ്ച് രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.
