സര്‍, മേഡം വിളി വേണ്ട; മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങൾ
വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സർ, മാഡം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല
കൊച്ചി: പാലക്കാട് മാത്തൂർ പഞ്ചായത്തിൽ നിന്നുള്ള നല്ല മാതൃക ഏറ്റെടുത്ത് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും സർ,മേഡം വിളികൾ പഴങ്കഥയായി മാറി. അങ്കമാലി ,വടക്കൻ പറവൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ അഭ്യർത്ഥനയും അപേക്ഷയും വേണ്ട, ഇനി എല്ലാം അവകാശപ്പെടാന്‍ സാധിക്കും.
ബ്രിട്ടീഷ് ആധിപത്യം അവസാനിച്ച് രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളും കൂടുതല്‍ ജനാധിപത്യ ബോധത്തോടെയുള്ള നിലപാടെടുക്കുകയാണ്. ജനാധിപത്യ വിശ്വാസികൾ സർ,മേഡം എന്നീ അഭിസംബോധനകൾ ഒഴിവാക്കി പരമാധികാരി ജനങ്ങളാണെന്ന ബോധ്യം ഉയർത്തിപ്പിടിക്കുകയാണ്. എറണാകുളം ജില്ലയിലെ അങ്കമാലി,വടക്കൻ പറവൂർ ബ്ലോക്ക് പഞ്ചായത്തുകളാണ് ഏറ്റവുമൊടുവില്‍ സർ,മാഡം വിളികൾ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ സർ, മാഡം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഇനി അഭിസംബോധന ചെയ്യേണ്ടതില്ല. പകരം ഉദ്യോഗസ്ഥരയും ഭരണസമിതി അംഗങ്ങളെയും അവരുടെ പേരുകളോ, തസ്തികയുടെ പേരോ വിളിക്കാം. കത്തിടപാടുകളിലും ഈ രീതി തന്നെ പിന്തുടരാം. അങ്കമാലിയിലും വടക്കൻ പറവൂരും ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona