മൂന്നാറിൽ തോട്ടം മേഖലയെ നോട്ടമിട്ട് എഡിഎംകെ; മത്സരത്തിന് 66 സ്ഥാനാർത്ഥികൾ
തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഡിഎംകെയും.
മൂന്നാര്‍: തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഡിഎംകെയും. ദേവികുളം പീരുമേട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്തുകളിലാണ് പാർട്ടി മത്സര രംഗത്തുള്ളത്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് 66 പേരാണ് മത്സരിക്കുന്നത്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ദേവികുളം മണ്ഡലത്തിലാണ്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന എഡിഎംകെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാറില്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച് രണ്ട് വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലും മത്സരിച്ചു. ഇതില്‍ ദേവികുള നിയോജക മണ്ഡലത്തില്‍ 11,800 വോട്ടുകള്‍ നേടുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഏറെ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള മൂന്നാര്‍, ദേവികുളം, മറയൂര്‍ അടക്കമുള്ള പഞ്ചായത്തില്‍ അമ്പത്തിരണ്ട് വാര്‍ഡുകളിലും. ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് എഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
പീരുമേട് താലൂക്കില്‍ ആര് വാര്‍ഡുകളിലും എഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇത്തവണ മൂന്നാര്‍ പഞ്ചായത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ രംഗത്ത് സജീവമാണ്.