അലെയ്ദ ഗുവേരക്ക് സ്നേഹനിർഭരമായ സ്വീകരണമൊരുക്കി കേരളടൂറിസം വകുപ്പ്
ചെഗുവേരയുടെ മകളായതുകൊണ്ടാണ് ലോകം തന്നെ ആദരിക്കുന്നതെന്നും സമൂഹത്തിന് കഴിയുന്ന നന്മ ചെയ്യാനാണ് താനും കുടുംബാംഗങ്ങളും ശ്രമിക്കുന്നതെന്നും അലെയ്ദ ഗുവേര പറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെത്തിയ അലെയ്ദ ഗുവേരക്ക് കേരളടുറിസം വകുപ്പിന്‍റെ സ്നേഹനിർഭരമായ സ്വീകരണം. കോവളം കെറ്റിഡിസി സമുദ്ര ഹോട്ടലിൽ ഒരുക്കിയ
സ്വീകരണ ചടങ്ങിൽ ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സ്പീക്കർ ശ്രീരാമകൃഷ്ണൻ,മന്ത്രിമാരായ ജെ.മെഴ്സിക്കുട്ടി അമ്മ, ഏ.കെ ശശീന്ദ്രന്‍, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കെറ്റി ഡി സി ചെയർമാൻ എം വി ജയകുമാർ, ആനാവൂർ നാഗപ്പൻ, ഡോ.ബി.ഇക്ബാൽ, ജയൻബാബു എന്നിവർ പ്രസംഗിച്ചു.
ചെഗുവേരയുടെ മകളായതുകൊണ്ടാണ് ലോകം തന്നെ ആദരിക്കുന്നതെന്നും സമൂഹത്തിന് കഴിയുന്ന നന്മ ചെയ്യാനാണ് താനും,കുടുംബാംഗങ്ങളും ശ്രമിക്കുന്നതെന്നും ഒരു ഡോക്ടർ എന്ന നിലയിൽ ക്യൂബയിലെ പാവപ്പെട്ട ജനതക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സ്വീകരണത്തിന് മറുപടിയായി അലെയ്ദ ഗുവേര പറഞ്ഞു.
കേരളത്തോടുള്ള നന്ദി സൂചകമായി ഒരു ക്യൂബൻ ഗാനമാലപിച്ചു കൊണ്ടാണ് അലെയ്ദ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ടൂറിസം വകുപ്പിന്റെ ഉപഹാരവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അലയ്ഡക്ക് നൽകി.