കഞ്ചാവുമായി പിടിയിലായ കേസിൽ ആന്ധ്രാപ്രദേശ് സ്വദേശിയ്ക്ക് 10 വർഷം കഠിനതടവും പിഴയും
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. 2019 ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട്: കോഴിക്കോട് (Kozhikode) റെയിൽവേ സ്റ്റേഷനിൽനിന്ന് (Railway Station) 40.5 കി ലോഗ്രാം കഞ്ചാവുമായി (Cannabis) പിടിയിലായ ആന്ധ്രാപ്രദേശ് സ്വദേശിയെ 10 വർഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് ഗോദാവരി വെസ്റ്റിൽ രയാളം തോട്ടം വില്ലേജിലെ ഗുണ സുബ്ബറാവുവിനെ (57) യാണ് ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.
2019 ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. എ. സനോജ് ഹാജരായി. മുൻ റെയിൽവേ പൊലീസ് ഇൻസ്പെക്റ്റർ എം.കെ. കീർത്തി ബാബുവാണ് കേസ് അന്വേഷണം നടത്തിയത്. കോഴിക്കോട് റെയിൽവേ ഇൻസ്പെക്‌റ്റർ ആയിരുന്ന പി. ജംഷീദും സംഘവുമാണ് ഗുണ സുബ്ബറാവുവിനെ പിടികൂടിയത്.
അതേസമയം സെപ്തംബർ 23 ന് നിലമ്പൂരിൽ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയയാണ് യുവാക്കളെ പൊലീസ് പൊക്കിയത്. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്.
Read More: കാറില്‍ കടത്തിയ 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍
200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ് രാത്രി നിലമ്പൂർ കോവിലകം റോഡ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു. സഹായിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് ഇവരുടെ കൈവശം കഞ്ചാവുള്ളതായി കണ്ടത്.
ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണാലി വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തിൽനിന്ന് 6,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.