വീണ്ടും വിവേക് എക്സ്പ്രസ്, അന്ന് എസി കോച്ച്; ഇന്ന് ജനറൽ, സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച ബാഗിൽ കണ്ടത് 19 കെട്ടുകൾ
ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകൾ ആയാണ് മൂന്ന് ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ സീറ്റുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകൾ ആയാണ് മൂന്ന് ബാഗുകളിൽ സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ എൻ കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർ പി എഫ് ക്രൈം ഇൻറലിജൻസ് വിഭാഗം അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു , ഹെഡ് കോൺസ്റ്റബിൾമാരായ എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ സുരേഷ്കുമാർ, മഹേഷ്.ടി.കെ ഫൈസൽ റഹ്മാൻ , സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ്സിൽ അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശ്ശൂർ സ്വദേശി പിടിയിലായിരുന്നു. പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശ്ശൂർ ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അരക്കോടി രൂപ വില വരുന്ന 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം അറസ്റ്റിലായത്.
വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക് ജനറൽ ടിക്കറ്റ്റ്റുമായി എസ്-1 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റഫീക്കില്‍ സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി റഫീക്കിന്റെ ഷോൾഡർ ബാഗ് പരിശോധിക്കുകയായിരുന്നു. ഇതിലാണ് അരക്കിലൊ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...