ഗർഭഛിദ്ര അനുമതി ഭേദഗതി: കേന്ദ്രസര്‍ക്കാരിനെതിരെ ആർച്ച് ബിഷപ് സൂസപാക്യം
ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമാണ്. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്കും മനുഷ്യനെ തള്ളിവിടാൻ പ്രേരിപ്പിക്കും
തിരുവനന്തപുരം: ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സർക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം വളർത്തുമെന്ന് ആർച്ച് ബിഷപ് സൂസപാക്യം. ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമാണ്. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്കും മനുഷ്യനെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത സൂസപാക്യം വ്യക്തമാക്കി.
ജീവൻ നൽകാൻ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെ പോലും ഇല്ലാതാക്കാൻ അവകാശമില്ല. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് (MTP Act)ഭേദഗതി ചെയ്യുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപെട്ടു. അതു മാത്രമല്ല എല്ലാ ജനവിഭാഗങ്ങളേയും ജനിക്കാൻ പോകുന്നവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന് രൂപം കൊടുക്കുവാൻ ഗവമെന്റ് പ്രതിജ്ഞാബദ്ധമാകണം. മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ അതിജീവിക്കാൻ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യമെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു.
ഈ നിയമ ഭേദഗതിക്കെതിരെ അണിനിരക്കാൻ കെസിബിസി പ്രോ-ലൈഫ് സമിതിയോടൊപ്പം ചേരാൻ എല്ലാ മനുഷ്യസ്‌നേഹികളെയും ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ജീവന്റെ മൂല്യത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവത്കരണം നടത്തുമെന്നും ആഗോളതലത്തിൽ പ്രോ-ലൈഫ് ദിനമായി ആചരിക്കുന്ന മാർച്ച് 25-ന് തിരുവനന്തപുരത്ത് ജീവൻ പരിപോഷണസെമിനാറിലും, ജീവൻ സംരക്ഷണ റാലിയും നടത്തുമെന്നും സൂസപാക്യം വ്യക്തമാക്കി.