അർഷിനയ്ക്ക് ഇനി കോളേജിലെത്താം, ഉമ്മയുടെ ചുമലിലേറാതെ...
പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ. കോളേജിലെ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനി അര്‍ഷിന സെറിബ്രല്‍ പാര്‍സി ബാധിച്ച് ജന്മനാ കഴുത്തിന് താഴെ തളര്‍ന്ന അവസ്ഥിലായിരുന്നു.
കോഴിക്കോട്: ഇനി ഉമ്മയുടെ ചുമലിലേറാതെ അർഷിനയ്ക്ക് കോളേജിലെത്താം. സുമമനസുകളുടെ കൂട്ടായ്മയിൽ അവൾക്ക് സഞ്ചരിക്കാൻ ഓട്ടോറിക്ഷ ലഭിച്ചിരിക്കുന്നു. പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ. കോളേജിലെ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിനി അര്‍ഷിന സെറിബ്രല്‍ പാര്‍സി ബാധിച്ച് ജന്മനാ കഴുത്തിന് താഴെ തളര്‍ന്ന അവസ്ഥിലായിരുന്നു.
ഈ അവസ്ഥയിലും പഠനത്തോടുള്ള അവളുടെ താല്പര്യത്തിന് പിന്തുണയുമായി ഉമ്മയും കൂടെ ഉണ്ടായിരുന്നു. ഉമ്മയുടെ സഹായത്തോടെ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് അർഷിന കോളേജില്‍ എത്തിയിരുന്നത്. പഠിക്കാനായുള്ള അര്‍ഷിനയുടെ ആഗ്രഹം കണ്ടറിഞ്ഞ വടകര മേഴ്‌സി കോളേജിലെ 1995-98 കാലത്തെ ഇംഗ്ലീഷ് സാഹിത്യം ബിരുദ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഇന്‍സ്പയറാണ് അര്‍ഷിനയ്ക്ക് സ്നേഹസഹായവുമായെത്തിയത്.
അര്‍ഷിനക്ക് ഉമ്മയെ ബുദ്ധിമുട്ടിക്കാതെ സഞ്ചരിക്കാനായി ഒരു ഓട്ടോറിക്ഷയാണ് ഇന്‍സ്പയര്‍ കൂട്ടായ്മ സമ്മാനിച്ചത്. ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം പേരാമ്പ്ര സികെജിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഡോ. കെ പി പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ചു. വി വി റജുല, ബി നൗഷാദ്, രാജേന്ദ്രന്‍, എ പി രജ്ഞിത് കുമാര്‍, ശ്യാംജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.