അസം സ്വദേശിയായ യുവാവ് പമ്പാ നദിയിൽ മുങ്ങി മരിച്ചു.
കുളിയ്ക്കിടയിൽ അക്കരെ ഇക്കരെ നീന്തിയപ്പോഴായിരുന്നു അപകട. നീന്തി അക്കരെ പോയ ശേഷം ഇക്കരയ്ക്ക് മടങ്ങി വരുമ്പോൾ മൂന്നാമനായി ആയിരുന്നു നസ്സുറുദ്ദീൻ നീന്തിയിരുന്നത്.
ചെങ്ങന്നൂർ: അസം സ്വദേശിയായ യുവാവ് പമ്പാ നദിയിൽ മുങ്ങി മരിച്ചു. അസമിലെ മുഹാബ് ജില്ലയിൽ നിന്നുള്ള നസ്സുറുദ്ദീൻ (26) ആണ് മുങ്ങി മരിച്ചത്. തിരുവൻവണ്ടൂർ ഇരമല്ലിക്കര തട്ടാവിളക്കടവിൽ വച്ച് സുഹൃത്തുക്കളും നാട്ടുകാരുമായ ഇക്കാമുൾഹുസൈൻ (22) ,അബ്ദുൾ കക്ക (20) എന്നിവർക്കൊപ്പമാണ് നസ്സുറുദ്ദീൻ പമ്പാനദിയിൽ കുളിക്കാനിറങ്ങിയത്.
കുളിയ്ക്കിടയിൽ അക്കരെ ഇക്കരെ നീന്തിയപ്പോഴായിരുന്നു അപകട. നീന്തി അക്കരെ പോയ ശേഷം ഇക്കരയ്ക്ക് മടങ്ങി വരുമ്പോൾ മൂന്നാമനായി ആയിരുന്നു നസ്സുറുദ്ദീൻ നീന്തിയിരുന്നത്.സുഹൃത്തുക്കൾ രണ്ടു പേരും കരയ്ക്കു കയറിയിരുന്നെങ്കിലും ഇയാൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ വിവരം പോലീസിനേയും ഫയർഫോഴ്സിനേയും അറിയിച്ചു.
ഫയർഫോഴ്സും ,നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം അസമിലേക്ക് കൊണ്ടു പോയി അവിടെ സംസ്കരിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ആലുവായിൽ നിന്നും നസ്സുറുദ്ദീൻ തിരുവൻവണ്ടൂർ കുത്തിയതോട്ടിൽ ഉള്ള തെങ്ങുംപറമ്പിൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള കരിമ്പാട്ടു മില്ലിൽ ജോലിക്കായി എത്തിയത്.