പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ എടത്തിരുത്തി സ്വദേശിയായ 52 കാരന് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 52 കാരനായ പ്രതിയ്ക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ. 2017 ഡിസംബർ മാസം 16നാണ് കേസിനാസ്‌പദമായ സംഭവം. സുഹൃത്തിൻ്റെ വിവാഹ തലേന്ന് വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കാൻ വാഹനത്തിൽ കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ എടത്തിരുത്തി സ്വദേശി കുട്ടമോൻ (52) നെയാണ് കോടതി ശിക്ഷിച്ചത്.

പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 16 സാക്ഷികളേയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പോക്സോ നിയമപ്രകാരം 5 വർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കാതിരുന്നാൽ 3 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്‌ടർ പി.കെ. മോഹിത് രജിസ്റ്റർ ചെയ്‌ത കേസ്സിൽ അന്നത്തെ ഇൻപെക്‌ടറായിരുന്ന പി.സി. ബിജുകുമാർ അന്വേഷണം നടത്തി സബ്ബ് ഇൻസ്പെക്‌ടർ കെ.പി. മിഥുൻ ആണ് കേസ്സിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.