ബാലരാമപുരത്ത് കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിൻ്റെ പിതാവിനെ ഓഡിറ്റോറിയത്തിൽ കയറി ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് കല്യാണം വിളിച്ചില്ല എന്ന് ആരോപിച്ച് വധുവിൻ്റെ പിതാവിനെ ഓഡിറ്റോറിയത്തിൽ കയറി ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കോട്ടുകാൽ മന്നോട്ടുകോണം സ്വദേശികളായ അഭിജിത്ത്, രാഹുൽ, സന്ദീപ്, കുട്ടൂസൻ, വിവേക് എന്നിവർക്ക് എതിരെയും കണ്ടാൽ അറിയാവുന്ന മറ്റ് 15 പേർക്ക് എതിരെയുമാണ് ബാലരാമപുരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വധശ്രമം, അനാവശ്യമായി കൂട്ടം കൂടൽ, സംഘം ചേർന്ന് ആക്രമിക്കൽ, അസഭ്യം വിളിക്കൽ, മുതലുകൾ നശിപ്പിക്കൽ, ആക്രമിച്ച് പരിക്ക് ഏൽപ്പിക്കുക, ആയുധം കൊണ്ട് അക്രമം ഉൾപ്പടെ വിവിധ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്ക് പറ്റിയ വധുവിൻ്റെ പിതാവ് അനിൽകുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവ ശേഷം ഇതിൽ ചില പ്രതികൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബാലരാമപുരം സെൻ്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ വിവാഹ തലേന്ന് നടന്ന റിസപ്ഷനിൽ സംഘർഷം നടന്നത്. സംഭവത്തിൽ വധുവിൻ്റെ പിതാവ് ഉൾപ്പടെ മുപ്പതോളം പേർക്ക് പരിക്ക് പറ്റിയെന്നായിരുന്നു പരാതി.
Read more: ചിലരുടെ തെറ്റിന് ചീത്ത കേൾക്കുന്നത് മുഴുവൻ സേന, തിരുത്തണം, പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും സ്പീക്കർ
അതേസമയം, തിരുവനന്തപുരത്ത് ബൈക്കിലെത്തിയ യുവാക്കൾ കടയുടമയുടെ മാല പൊട്ടിച്ച് കടന്നു. അമരവിള സിഎസ്ഐ പള്ളിക്ക് സമീപം എസ്ബി ഫാൻസി സ്റ്റോർ നടത്തുന്ന രാമേശ്വരം മുഴിമൻതോട്ടം ഏദനിൽ ഷൈലജ (58) യുടെ ആറ് പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് യുവാക്കൾ പൊട്ടിച്ച് കടന്നത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം. കടയിൽ സാധനം ആവശ്യപ്പെട്ട് എത്തിയ രണ്ട് യുവാക്കളിൽ ഒരാളാണ് കൃത്യം നടത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മാല പൊട്ടിക്കുന്നതിനിടെ ഷൈലജയുടെ കഴുത്തിന് മുറിവേറ്റു. പിടിവലിയിൽ കടയിലെ ചില്ല് പെട്ടിക്കൊപ്പം നിലത്ത് വീണ് ഇവരുടെ മുതുകിലും കൈയ്ക്കും പൊട്ടിയ ചില്ല് തറച്ചുകയറി പരിക്കുണ്ട്. പാറശ്ശാല പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു
