തിരുവനന്തപുരത്ത് വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ വാടകക്കാരൻ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വലിയമല സ്വദേശിയായ പ്രേംകുമാറിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വലിയമല സരോവരത്തിൽ പ്രേംകുമാർ (49) ആണ് പിടിയിലായത്. കവടിയാർ നന്ദൻകോട് സ്വദേശിയായ വീട്ടുടമസ്ഥനാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

വാടക ചോദിച്ചതിലുള്ള വിരോധം കാരണം വീട്ടുടമസ്ഥൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അദ്ദേഹത്തെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ​ആക്രമണത്തിൽ വീട്ടുടമസ്ഥന്റെ ഇരു കൈകൾക്കും തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.