ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനായുള്ള സർക്കാർ മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. ഭക്തജനങ്ങളുടെ സുരക്ഷ, ഗതാഗതം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ആർടിസി ഉൾപ്പെടെ വിവിധ വകുപ്പുകൾ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ഏകോപിതമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും പൊങ്കാല ഏറ്റവും ഭംഗിയായി നടത്താൻ സാധിക്കും. ആറ്റുകാൽ പെങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ആറ്റുകാൽ ക്ഷേത്രം ദേവി ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആറ്റുകാൽ ഉത്സവത്തിന്റെ വരും ദിവസങ്ങളിലും ബന്ധപ്പെട്ട എല്ലാവരുടെയും പൂർണ്ണ സഹകരണവും അതീവ ശ്രദ്ധയും ഉറപ്പാക്കണം. ഇത്തവണയും വൻ ജനത്തിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിനാൽ പോലീസിന്റെ ഭാഗത്ത് നിന്നും ജാഗ്രത വേണം. പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണം. പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും മികച്ച രീതിയിൽ ഒരുക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ മെഡിക്കൽ ടീമുകൾ പ്രവർത്തിക്കും. 10 ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബൈക്ക് റെസ്പോണ്ടർമാരുടെ സേവനവുമുണ്ട്. അധികമായി ആംബുലൻസുകൾ വേണ്ടി വന്നാൽ സജ്ജമാക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള അപകടങ്ങൾ നേരിടുന്നതിന് അധിക സൗകര്യങ്ങൾ ഒരുക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രിഷ്യന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 10 കിടക്കകൾ വീതം മാറ്റിവെക്കുകയും ക്ഷേത്ര പരിസരത്തും നഗരത്തിലുമായി 12 ഹീറ്റ് ക്ലിനിക്കുകൾ തുറക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 23 മുതൽ പ്രത്യേക സ്ക്വാഡുകളും സഞ്ചരിക്കുന്ന മൊബൈൽ ലാബും പരിശോധനകൾ നടത്തും.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി നാല് സോണുകളിലായി 5855 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിൽ കൂടുതൽ വനിതാ പോലീസുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഡ്രോൺ നിരീക്ഷണം, പുതുതായി സ്ഥാപിച്ച 83 സിസിടിവി ക്യാമറകൾ, അഞ്ച് വാച്ച് ടവറുകൾ എന്നിവ സജ്ജമാക്കി. വാഹന പാർക്കിംഗിന് ക്യുആർ കോഡ് സംവിധാനം ഒരുക്കിയതോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമും ആരംഭിച്ചു. ലഹരി വ്യാപനം തടയാൻ എക്സൈസ് വകുപ്പും പോലീസും ചേർന്ന് പ്രത്യേക പരിശോധനകൾ നടത്തും.
യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി 700 പ്രത്യേക ബസുകളും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സർവീസ് നടത്തും. ചെറിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ചെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ റോഡുകളും കാനകളും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ജല അതോറിറ്റി 1550 താൽക്കാലിക കുടിവെള്ള ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. കെ.എസ്.ഇ.ബി 250 ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ക്ഷേത്ര പരിസരത്ത് 24 മണിക്കൂർ കൺട്രോൾ റൂമും തുറന്നു.
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് 2610 തൊഴിലാളികളെ നിയോഗിച്ചു. മാലിന്യം നീക്കം ചെയ്യാൻ 200 ടിപ്പർ ലോറികളും കുടിവെള്ള വിതരണത്തിനായി 40 ടാങ്കർ ലോറികളും സജ്ജമാക്കി. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനായി പ്ലാസ്റ്റിക് ഒഴിവാക്കി ‘ഹരിത പൊങ്കാല കിറ്റ്’ ശുചിത്വ മിഷൻ നടപ്പിലാക്കുന്നു. സ്ത്രീകൾക്കായി പ്രത്യേക മൊബൈൽ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് 51 വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജമാക്കി. ശബ്ദ, വായു മലിനീകരണം നിരീക്ഷിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നാല് സ്റ്റേഷനുകളിലായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി.
പൊങ്കാല ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ക്ഷേത്രദർശനത്തിന് ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് 7 മണി വരെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ ഭക്തരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതിയും പോലീസും നടപടികൾ സ്വീകരിക്കും. ആറ്റുകാൽ പൊങ്കല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് അവധി നൽകുമെന്നും, മാർച്ച് 2 ന് ആറ് മണി മുതൽ 3ന് വൈകിട്ട് ആറ് മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ നോഡൽ ഓഫീസറായി സബ് കളക്ടർ ഒ വി ആൽഫ്രെഡിനെ ചുമത്തലപ്പെടുത്തി.
മന്ത്രിമാരായ വി.എൻ. വാസവൻ, വി ശിവൻകുട്ടി, മേയർ വി വി രാജേഷ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


