മലപ്പുറത്ത് വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്റെ വിശദാംശങ്ങളാണ് ഡോക്യുമെന്ററിയിൽ ഉണ്ടായിരുന്നത്.

മലപ്പുറം: മലപ്പുറത്തിന്റെ സൗഹൃദത്തെയും മതമൈത്രിയെയും കുറിച്ച് പഠിക്കാൻ ആസ്ട്രേലിയൻ സംഘമെത്തി. ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവൽ മയേഴ്സും സംഘവുമാണ് കേരളത്തിലേക്ക് വന്നത്. തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച 'മലപ്പുറം, കഥകൾക്കപ്പുറം' എന്ന വീഡിയോ ഡോക്യുമെന്ററിയാണ് ഓസീസ് സംഘത്തെ മലപ്പുറത്തേക്ക് ആകർഷിച്ചത്. മഞ്ചേരിയിലും പാണക്കാടുമാണ് ഇവർ സന്ദർശനം നടത്തിയത്.

മലപ്പുറത്ത് വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്റെ വിശദാംശങ്ങളാണ് ഡോക്യുമെന്ററിയിൽ ഉണ്ടായിരുന്നത്. സാമുവൽ മയേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തിന്റെ സൗഹാർദത്തിന്റെ കഥകൾ ചോദിച്ചറിഞ്ഞു. വീഡിയോ ഡോക്യുമെന്ററി മലപ്പുറത്തിന്റെ സൗഹാർദത്തിന് കൂടുതൽ സംഭാവന നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം ചോദിച്ചത്.

തുടർന്ന് സംഘം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലുമെത്തി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംഘത്തെ സ്വീകരിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളിൽ നിന്ന് കേരളം വേറിട്ട് നിൽക്കുന്ന സാഹചര്യം, ന്യൂനപക്ഷ സമുദായത്തിന്റെ വളർച്ച, വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, മത സൗഹാർദം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. കേരള സ്റ്റോറിയുടെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും മതസൗഹാർദവും ഐക്യവുമാണ് കേരളത്തിലെത്തിയപ്പോൾ കാണാനായതെന്നും ഓസ്ട്രേലിയൻ സംഘം പറഞ്ഞു.

Read More... ഭീഷണി സ്വരം വേണ്ട; നികുതി ആവശ്യപ്പെടുന്ന നോട്ടീസുകളിലെ ശൈലി മാറ്റണമെന്ന് സര്‍ക്കാറിനോട് മനുഷ്യാവകാശ കമ്മീഷൻ

പാണക്കാട് കൊടപ്പനക്കൽ കുടുംബത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഒരു ഡോക്യുമെന്ററിയാണ് ഇവിടെ എത്തിച്ചതെന്നും സാമുവേൽ മയേഴ്സ് പറഞ്ഞു. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ചരിത്രം, കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ പങ്ക് തുടങ്ങിയവയും ചർച്ചയായി. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടിയെയും സംഘം സന്ദർശിച്ചു. മണിക്കൂറുകളോളം ചെലവഴിച്ചാണ് സംഘം മലപ്പുറത്തുനിന്നും മടങ്ങിയത്. മലപ്പുറത്തിന്റെ ആതിഥേയത്വം വളരെ‌ധികം ഇഷ്ടമായെന്നും വീണ്ടും മലപ്പുറം സന്ദർശിക്കാനെത്തുമെന്നും പറഞ്ഞാണ് സംഘം മടങ്ങിയത്. 

Asianet news live