മക്കളെ രോഗം നേരത്തെ കൊണ്ട് പോയി, ബാങ്ക് കിടപ്പാടം കൊണ്ട് പോകുന്ന അവസ്ഥ; എങ്ങോട്ട് പോകും, ഇവർക്ക് ഉത്തരമില്ല
നാലര ലക്ഷം രൂപ ലോൺ മുടങ്ങിയതോടെ പലിശക്കെണിയിൽ അകടപ്പെടുകയായിരുന്നു കുടുംബം. ആകെയുള്ള രണ്ട് മക്കളും നഷ്ടമായ വേദനയിലാണ് മണികണ്ഠനും രാജാമണിയും.
![auto driver and wife house revenue recovery no hopes btb auto driver and wife house revenue recovery no hopes btb](https://static-ai.asianetnews.com/images/01hneyt65k353qzrcvywfwchej/manikandan-family_363x203xt.jpg)
മലപ്പുറം: വീട് ജപ്തിയായതോടെ അസുഖബാധിതയായ ഭാര്യയുമൊത്ത് എങ്ങോട്ട് പോകുമെന്നറിയാതെ നിൽക്കുകയാണ് മലപ്പുറം വേങ്ങാപ്പാടത്തെ ഓട്ടോ ഡ്രൈവറായ മണികണ്ഠൻ. പഴയ സാധനങ്ങൾ വിറ്റ് കിട്ടുന്ന വരുമാനം മാത്രമാണ് ഇന്ന് ഈ കുടുംബത്തിന്‍റെ ആശ്രയം. ഏഴരലക്ഷത്തിലധികം വരുന്ന തുക തിരിച്ചടച്ചില്ലെങ്കിൽ ഈ കുടുംബം വഴിയാധാരമാകും. ജപ്തി നടപടിയുമായി മുന്നോട്ടെന്നാണ് നിലമ്പൂർ സഹകരണ അർബൻ ബാങ്ക് അറിയിച്ചിരിക്കുന്നത്.
നാലര ലക്ഷം രൂപ ലോൺ മുടങ്ങിയതോടെ പലിശക്കെണിയിൽ അകടപ്പെടുകയായിരുന്നു കുടുംബം. ആകെയുള്ള രണ്ട് മക്കളും നഷ്ടമായ വേദനയിലാണ് മണികണ്ഠനും രാജാമണിയും. ആശ്രയമായിരുന്ന അപ്പക്കട കൊവിഡ് കാലത്ത് പൂട്ടിയത് തിരിച്ചടിയായി. വീട് വിറ്റ് കടം തീർക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ജീവിതം കരുപ്പിടിപ്പിക്കാൻ 2018ൽ നാലര ലക്ഷം രൂപയാണ് രാജാമണി നിലമ്പൂർ സഹകരണ അർബൻ ബാങ്കിൽ നിന്ന് ലോണെടുത്തത്.
അപ്പക്കടയിലെ വരുമാനം കൊണ്ട് ഒന്നരലക്ഷത്തോളം തിരിച്ചടച്ചു. കൊവിഡ് പിടിമുറുക്കിയതോടെ കടപൂട്ടി. തിരിച്ചടവ് മുടങ്ങിയപ്പോൾ പലിശയും പിഴപ്പലിശയുമായി ബാധ്യത ഏഴ് ലക്ഷത്തി എഴുപതിനായിരമായി. വീട് വിറ്റ് കടം തീർക്കാനുള്ള ഇരുവരുടെയും ശ്രമമൊന്നും നടന്നില്ല. സ്വന്തമെന്ന് പറയാനുണ്ടായിരുന്ന രണ്ട് കുട്ടികളെയും നേരത്തെ രോഗം കൊണ്ടുപോയി. മണികണ്ഠൻ പഴയസാധനങ്ങൾ വിറ്റ് കിട്ടുന്ന തുകയാണ് ആകെയുള്ള ആശ്രയം. വട്ടിപ്പലിശക്കാരിൽ നിന്ന് കടംവാങ്ങിയാണ് ഭാര്യയുടെ ചികിത്സ നടത്തുന്നത്. ആര്യാടൻ ഷൗക്കത്താണ് നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്‍റെ ചെയർമാൻ. നവകേരള സദസിൽ നിവേദനം നൽകിയെങ്കിലും ഒന്നുമായില്ല. പട്ടിണി മാറ്റാൻ ആക്രിസാധനങ്ങൾ വിൽക്കുന്ന കുടുംബത്തിന്‍റെ കണ്ണീര്‍ ആരും കാണുന്നുമില്ല.
NAME: RAJAMANI
NILAMBUR CO OPERATIVE URBAN BANK
A/C NUMBER:01701010002290
IFSC: FDRL0NCUB01
MOB: 8593982540
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം