Asianet News MalayalamAsianet News Malayalam

'നമുക്കു കള്ള് കുടിക്കാൻ പോകാം'; കൈയ്യിൽ കയറി പിടിച്ച് ഡ്രൈവർ, ഓട്ടോയില്‍ നിന്ന് ചാടി യാത്രക്കാരിക്ക് പരിക്ക്

യാത്രക്കിടയിൽ അശോകൻ യുവതിയോട് നമുക്ക് കള്ള് കുടിക്കാൻ പോകാം എന്നും തുടർന്ന് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യിൽ കയറി പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

auto driver arrested for misbehaving with women in thiruvananthapuram
Author
First Published Nov 9, 2022, 9:22 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരേ ഓട്ടോഡ്രൈവറുടെ അതിക്രമണം. ഭയന്ന യാത്രക്കാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടി വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക് പറ്റിയ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാർ റോഡിലെ പള്ളം പെട്രോൾ പമ്പിന് സമീപം ആണ് സംഭവം. ' നമുക്ക് കള്ള് കുടിക്കാൻ പോകാം' എന്ന് പറഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ യാത്രക്കാരിയുടെ കയ്യിൽ കയറി പിടിക്കുകയായിരുന്നു. യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാർ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

പുല്ലുവിളയിൽ നിന്നാണ് യുവതി അശോകന്‍റെ ഓട്ടോറിക്ഷയിൽ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ആണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയിൽ അശോകൻ യുവതിയോട് നമുക്ക് കള്ള് കുടിക്കാൻ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല. തുടർന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യിൽ കയറി പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭയന്ന പെൺകുട്ടി ഓട്ടോറിക്ഷ നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും അശോകൻ തയ്യാറായില്ല. തുടർന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് ചാടിയത്. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാർ ഇതേ ഓട്ടോറിക്ഷയിൽ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പ്രതിയെയും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Read More :  വിവാഹ ശേഷവും രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാം; മുദ്രപത്രത്തില്‍ കരാറെഴുതി വധു!

Follow Us:
Download App:
  • android
  • ios