ഇടുക്കിയിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി പരാതി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇടുക്കി: ഇടുക്കി (Idukki) ആനയിറങ്കലിൽ കൗമാരക്കാരിയെ പീഡിപ്പിച്ചതായി (Sexual Assault) പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് (Police) ഒരാളെ അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ പന്നിയാർ സ്വദേശി മുകേഷ് പ്രഭുവാണ് അറസ്റ്റിലായത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പീഡനം നടന്നത്.
ലയത്തിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന 14 വയസുകാരി പെൺകുട്ടിയെയും സഹോദരനെയും, മുകേഷ് വാഹനത്തിൽ കയറ്റി കൊണ്ട് പോയി.
സഹോദരനെ പാതി വഴിയിൽ ഇറക്കി വിട്ട ശേഷം, കുട്ടിയെ പിഡിപ്പിയ്ക്കുകയും, പിന്നീട് ലയത്തിൽ തിരികെ എത്തിക്കുകയും ചെയ്തു. ഭയംമൂലം പെൺകുട്ടി മാതാപിതാക്കളെ സംഭവം അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഭവം മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. സ്കൂൾ അടഞ്ഞുകിടക്കുന്നതിനാൽ പകൽ നേരങ്ങളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്നതോടെ തൊഴിലാളികളുടെ മക്കൾ തനിച്ചാണുള്ളത്.
ഇത്തരം സാഹചര്യം മനസിലാക്കിയെത്തുന്നവർ കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാകുന്ന സംഭവം വർദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ ശിശുക്ഷേമ വകുപ്പും സർക്കാർ ഇതര വകുപ്പുകളും സംയുക്തമായി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.