തിരുവനന്തപുരത്ത് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശി മധു, നെട്ടയം സ്വദേശി ഷിബു എന്നിവരെയാണ് മെഡിക്കൽ കോളെജ് പോലീസ് പിടികൂടിയത്. ബാറ്ററിയും ടയറും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഇവർ മോഷ്ടിച്ചത്.
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങൾ അഴിച്ചെടുത്ത് കടന്നുകളഞ്ഞ രണ്ട് പേരെ മെഡിക്കൽ കോളെജ് പൊലീസ് പിടികൂടി. വട്ടിയൂർക്കാവ്, നെട്ടയം സ്വദേശികളായ മധു (55), ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ച് 31-ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് പോയിന്‍റിലായിരുന്നു സംഭവം നടന്നത്. ആശുപത്രിയുടെ പാർക്കിങ് പോയിന്‍റിൽ വാഹനം നിറുത്തിയിട്ടിരുന്ന പനയമുട്ടം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ ഭാഗങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.ബാറ്ററിയും അതിന്‍റെ അനുബന്ധ ഭാഗങ്ങളും ടയറും ഉൾപ്പെടെയുള്ളവയാണ് സംഘം അഴിച്ചെടുത്ത് കടന്നത്. മെഡിക്കൽ കോളെജ് പൊലീസ് ഇന്നലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. ഷിബു മുൻപും മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസ്
ആലുവ നൊച്ചിമയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്‍ അയല്‍വാസി പിടിയിലായി. വായോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാറാണ് (42) മോഷണം നടത്തിയത്. കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത് വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി. ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്‍ വീട്ടില്‍ വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.


