ബസ്സില്‍ സഹയാത്രികനായിരുന്ന അധ്യാപകനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സില്‍ വെച്ച് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപകനെ കോടതി വെറുതെ വിട്ടു. കേസില്‍ കുറ്റാരോപിതനായിരുന്ന ബാലുശ്ശേരി കിനാലൂര്‍ സ്വദേശിയും പൂവമ്പായ് ഹൈസ്‌കൂള്‍ അധ്യാപകനുമായ ഷാനവാസിനെയാണ് കൊയിലാണ്ടി പ്രത്യേക പോക്സോ കോടതി തെളിവില്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സില്‍ സഹയാത്രികനായിരുന്ന അധ്യാപകനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിചാരണക്കിടെ പ്രോസിക്യൂഷന്‍ എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ ഹാജരാക്കിയ മൊഴികളും രേഖകളും അധ്യാപകനെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷിമൊഴികളിലെ വൈരുധ്യവും സംഭവസന്ദര്‍ഭത്തെ പിന്തുണയ്ക്കുന്ന ഉറച്ച തെളിവുകളുടെ അഭാവവും കോടതി വിധിന്യായത്തില്‍ സൂചിപ്പിച്ചു. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞു. പ്രതിക്കുവേണ്ടി അഡ്വ കെ.പി ഫിലിപ്പ് കോടതിയില്‍ ഹാജരായി.