സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് മൂന്ന് ബാർ ജീവനക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.

തൃശൂർ: മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് പേരെ ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് എസ് ഐ കെ ജി ജയപ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. അറസ്റ്റിലായവര്‍ അടക്കം നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൗണ്ടറിലെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടെ രണ്ട് ബാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി. 

Also Read: കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ആക്രമിച്ച് ഭാര്യാപിതാവ്

രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് ചാട്ടുകുളത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

വീഡിയോ കാണാം...

മദ്യം വിലകുറച്ച് നൽകിയില്ല, തൃശൂരിൽ ബാർ അടിച്ചുതകർത്തു