പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ വ്യാപകമായി ചത്തനിലയിൽ കണ്ടെത്തി. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തിൽ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് എത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും കോഴികൾ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടിൽ നിന്ന് മാറ്റിയവരുമുണ്ട്.

വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധനമുണ്ട്. ഇതോടെ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്‍റെ കണക്ക് കൂട്ടല്‍. അതേസമയം, മാവൂര്‍ ഭാഗത്ത് നിന്ന് പക്ഷിപ്പനി സംശയത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതി‍ന്‍റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ.