അയൽവാസിയായ സതീശൻ മര്‍ദ്ദിച്ചതാണെന്നും നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് രണ്ട് ദിവസത്തോളം വേദന തിന്ന് ഇന്ന് വൈകീട്ട് ചത്തെന്നുമാണ് സണ്ണിയുടെ പരാതി. 

ഇടുക്കി: ഇടുക്കി (Idukki) മൈലാടുംപാറയിൽ പശുക്കിടാവിനോട് (Cow) കൊടുംക്രൂരത. ഏലത്തോട്ടയുടമയുടെ അടിയേറ്റ് നട്ടെല്ല് (spinal cord) തകര്‍ന്ന പശുക്കിടാവ് ചത്തു. തന്റെ പറമ്പിൽ കയറിയെന്ന് പറഞ്ഞായിരുന്നു മിണ്ടാപ്രാണിയോടുള്ള പരാക്രമം. മൈലാടുംപാറ സ്വദേശി സണ്ണിയുടെ എട്ട് മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്. 

ഏലത്തോട്ടയുടമയും അയൽവാസിയുമായ സതീശൻ മര്‍ദ്ദിച്ചതാണെന്നും നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് രണ്ട് ദിവസത്തോളം വേദന തിന്ന് ഇന്ന് വൈകീട്ട് ചത്തെന്നുമാണ് സണ്ണിയുടെ പരാതി. പശുക്കളെ ആക്രമിക്കുമെന്ന് സതീശൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സണ്ണി ആരോപിക്കുന്നു. 

എന്നാൽ പറമ്പിൽ കയറി പശുക്കൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ചെയ്തത് താനെല്ലെന്നാണ് സതീശന്റെ വിശദീകരണം. സണ്ണിയുടെ പരാതിയിൽ കേസെടുത്ത വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.