'ബംഗാളി' എന്ന് വിളിച്ചു കൊണ്ട് അഭിജിത്തിനെ പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദ്ദിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്ന് വ്യക്തമായിട്ടും മർദ്ദിച്ചു
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ യുവാവിനെ സമീപവാസി പട്ടിക കൊണ്ട് മർദ്ദിച്ചതായി പരാതി. ശരീരമാസകലം പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡ് ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും, മായയുടെയും മകൻ അഭിജിത്ത് എന്ന ഇരുപത്തിയാറുകാരനാണ് മർദ്ദനത്തിനിരയായത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം.
മായ വീട്ടുജോലിക്ക് പോയ സമയത്ത് അഭിജിത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. സമീപവാസിയായ ജയേഷ് എന്ന യുവാവിനെതിരെയാണ് പരാതി. 'ബംഗാളി' എന്ന് വിളിച്ചു കൊണ്ട് അഭിജിത്തിനെ പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദ്ദിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്ന് വ്യക്തമായിട്ടും മർദ്ദിച്ചെന്നും 26കാരന്റെ മാതാവ് മായ ആരോപിക്കുന്നത്. പരിക്കേറ്റ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ചേർത്തല പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.


