കടുത്ത വേനലിൽ വെറ്റില കൃഷി വാടുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ആവശ്യക്കാരന് മുന്‍പ് വെറ്റില തിരിഞ്ഞെടുക്കാമായിരുന്നെങ്കില്‍ നിലവിലെ സ്ഥിതി അതല്ല. കടക്കാരന്‍ നല്‍കുന്നതു കൊണ്ട് തൃപ്തിപ്പെടണം.
പൂച്ചാക്കല്‍: കടുത്ത വേനലില്‍ വെറ്റിലയാകെ മുരടിച്ച് ചുരുണ്ടുകൂടുന്നതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ലഭിക്കുന്ന വെറ്റില മുരടിച്ച് പോകുന്നതിനാൽ എണ്ണികെട്ടാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, കഷ്പ്പാടിനൊത്ത പ്രതിഫലവും ലഭിക്കുന്നില്ല. മുന്‍പ് ആഴ്ചയില്‍ ശരാശരി 2000 വെറ്റില വരെ ലഭിച്ചിരുന്നു. ഇവ ഒന്നിന് 1.50 പൈസ മുതല്‍ 2 രൂപ വരെ കര്‍ഷകന് ലഭിച്ചിരുന്നു. ആ സ്ഥാനത്തിപ്പോള്‍ 200 വെറ്റില പോലും ലഭിക്കുന്നില്ല.
ഈ വെറ്റില ഒന്നിനാകട്ടെ 50 പൈസ പോലും ലഭിക്കുന്നില്ലതാനും. മറുനാടന്‍ വെറ്റിലയിലെ മസാലക്കൂട്ടുകള്‍ ചേര്‍ത്തുള്ള മുറുക്കാനെക്കാള്‍ നാടന്‍ മുറുക്കാനാണ് ഇന്ന് ആളുകള്‍ക്ക് ഏറെ പ്രിയം. അതുകൊണ്ടു തന്നെ നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകളില്‍ മുറുക്കാന്‍ കച്ചവടം പൊടിപൊടിക്കുകയാണ്. മുറുക്കാന്‍ ഒന്നിന് 7 രൂപയാണ് വില. ഇത് രാവിലെയും വൈകിട്ടും തൊഴിലാളികള്‍ വലിയ പൊതികളായ് വാങ്ങുന്നതും നിത്യ കാഴ്ചയാണ്.
ആവശ്യക്കാരന് മുന്‍പ് വെറ്റില തിരിഞ്ഞെടുക്കാമായിരുന്നെങ്കില്‍ നിലവിലെ സ്ഥിതി അതല്ല. കടക്കാരന്‍ നല്‍കുന്നതു കൊണ്ട് തൃപ്തിപ്പെടണം. ഇതാകട്ടെ ഉപഭോക്താവിനത്ര തൃപ്തിയും നല്‍കുന്നില്ല. ഹൈന്ദവ ആചാരപ്രകാരമുള്ള മിക്കവാറും എല്ലാ ചടങ്ങുകളിലും വെറ്റില അഭിഭാജ്യ ഘടകമാണ്. ഉത്സവകാലത്തെ നല്ല വെറ്റില വ്യാപാരം വേനല്‍ തകര്‍ത്തതിലെ നിരാശയിലാണ് കര്‍ഷകരും വ്യാപാരികളും.