ബെവ്കോയുടെ മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്തു, മോഷ്ടിച്ചത് 40 കുപ്പികളും 20000 രൂപയുടെ നാണയത്തുട്ടുകളും
കള്ളനെ കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

പാലക്കാട്: ചെർപ്പുളശേരി ബെവ്കോ ഔട്ട്‍ലെറ്റിലെ കവർച്ചയിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. 40 ല്‍ അധികം മദ്യകുപ്പികളാണ് മോഷണം പോയത്. ഒപ്പം 20,000 രൂപയുടെ നാണയത്തുട്ടുകളും മോഷണം പോയി.
മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മോഷ്ടാക്കളിൽ ഒരാൾ അകത്ത് പ്രവേശിക്കുകയും മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന രക്തക്കറ അകത്തെ തറകളിലുണ്ട്. ഇത് ഫോറൻസിക് സംഘം പരിശോധിച്ചു. മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
10 വർഷം മുമ്പ് ചെർപ്പുളശ്ശേരി ബെവ്കോയിൽ കവർച്ച നടന്നപ്പോള്‍ ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. മോഷ്ടാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.