തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച അനീഷ് കുമാറിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കൂടി പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന് മുൻവശത്തെ തർക്കം പരിഹരിക്കാൻ ഇടപെട്ടയാളെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കൂടി പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്ടുശ്ശേരി ഷാന വിലാസത്തിൽ അശ്വിൻ ഷാജി എന്ന ഉണ്ണി (23), മരുത്തോർവട്ടം മറ്റത്തിൽ വിജയ് എന്ന അപ്പു (23) എന്നിവരെയാണ് തൈക്കാട്ടുശ്ശേരി വല്ല്യാറ ഭാഗത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.20-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായ തൈക്കാട്ടുശ്ശേരി ശാന്തിക്കവല മഠത്തിവെളി അനീഷ് കുമാറാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. പ്രതികൾ അനീഷ് കുമാറിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തിടിക്കുകയും നാഭിക്കിട്ട് തുടർച്ചയായി ചവിട്ടുകയും ചെയ്തു. അടിച്ചും ഇടിച്ചും നിലത്തിട്ട ശേഷം വീണ്ടും ഹെൽമെറ്റ് കൊണ്ട് അടിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൂച്ചാക്കൽ പോലീസാണ് പരിക്കേറ്റ അനീഷിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ ടി, സുനിൽരാജൻ, എഎസ്ഐ ബിജിമോൻ, സിപിഒമാരായ സാലി, കലേഷ്, രാജേഷ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


