മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വടശ്ശേരിക്കരയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. 

പത്തനംതിട്ട: മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം വടശ്ശേരിക്കരയിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു.മലയോര മേഖലകളായ ചിറ്റാർ, വടശ്ശേരിക്കര മൂഴിയാർ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. വടശ്ശേരിക്കരയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന നാട്ടുകാരെ ഭീതിലാഴ്ത്തി.കൃഷി ചെയ്തിരുന്ന വാഴയും തെങ്ങുകളും നശിപ്പിച്ചു. 

ചക്ക സീസൺ ആയതോടെ ചക്കതേടിയാണ് കാട്ടാനകൾ കൂടുതലായി നാട്ടിലിറങ്ങുന്നത്. വനാതിർത്തികളിൽ പൂർണമായും സോളാർ ഫെൻസിങ്ങ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മൂഴിയാറിൽ കഴിഞ്ഞ ദിവസം റോഡിലിറങ്ങിയ ആന കെഎസ്ആ‌ർടിസി ബസിന്‍റെ ചില്ലുകൾ തകർത്തിരുന്നു. ആനയെ അകറ്റാൻ പടക്കം പൊട്ടിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. 

നേരത്തെ ഉണ്ടായിരുന്ന സോളാർ ഫെൻസിങ്ങ് പലയിടത്തും നശിച്ചു പോയിട്ടുണ്ട്. സോളാർ ഫെൻസിങ്ങ് പുനസ്ഥാപിക്കുന്നതിൽ വനം വകുപ്പ് ഉദാസീനത കാണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.