വടകരയിൽ ഓട്ടോറിക്ഷയിൽ സഹയാത്രികയായ വയോധികയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ 2 യുവതികൾ പിടിയിൽ. വയോധികയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് നാട്ടുകാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

കോഴിക്കോട്: ഓട്ടോയില്‍ യാത്ര ചെയ്യുന്നതിവിടെ സഹയാത്രികയായ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍. തമിഴ്‌നാട് നാഗര്‍ കോവില്‍ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നത്. പൂത്തൂര്‍ പൂന്തോട്ടത്തില്‍ ദേവിയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണമാലയാണ് യുവതികള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്.

രാവിലെ 8.30 ഓടെയാണ് സംഭവം. അറക്കിലാട് 110 കെവി സബ്‌സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോകാനാണ് ദേവി ഓട്ടോയില്‍ കയറിയത്. മണിമേഖലയും വിജയയും ഇടയ്ക്ക് വെച്ചാണ് ഓട്ടോയില്‍ കയറിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ദേവി ഇവരെ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവര്‍ മാലപ്പൊട്ടിക്കാന്‍ ശ്രമിച്ചതോടെ ദേവി ബഹളം വച്ചു. തുടര്‍ന്ന് ഓട്ടോ വഴിയരികില്‍ നിര്‍ത്തി ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.