അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ ചെരിഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പണിപ്പെട്ടാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാട് - പനവൂർ റോഡിലെ ചുമടുതാങ്ങിയിൽ പാതയോരത്ത് നിന്ന തണൽമരം കടപുഴകി വീണു. കാറിലും ഇലക്ട്രിക് പോസ്റ്റിലേക്കും പതിച്ചെങ്കിലും ആർക്കും പരുക്കില്ല. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ചുമട് താങ്ങി ജംഗ്ഷനിൽ നിന്നിരുന്ന മരം അപ്രതീക്ഷിതമായി റോഡിലേക്ക് വീണ് അതുവഴിയെത്തിയ കാർ തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ചോളം ഇലട്രിക് പോസ്റ്റുകളാണ് അപകടത്തിൽ ചെരിഞ്ഞത്. ഒരെണ്ണം തകരുകയും ചെയ്തു. ഈ സമയത്ത് റോഡിൽ മറ്റാരുമുണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി.
കൊങ്ങണംകോട് സ്വദേശി ഹക്കിമിന്‍റെ വസ്തുവിൽ നിന്നും ജോലി കഴിഞ്ഞ് തൊഴിലാളികളുമായി ഓൾട്ടോ കാറിൽ തിരികെ വരുമ്പോഴായിരുന്നു അപകടം. ഹക്കിം ആണ് കാറോടിച്ചിരുന്നത്. കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. കാർ പൂർണമായി തകർന്ന അവസ്ഥയിലാണെങ്കിലും യാത്രക്കാർക്ക് ഗുരുതര പരിക്കുകളൊന്നുമില്ലെന്നത് ആശ്വാസമാണ്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്.
